ഇസ്ലാമാബാദ്: ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ച ഇറേനിയൻ ആസ്തികൾ വിട്ടുകൊടുക്കാൻ അമേരിക്ക സമ്മതിച്ചതായി റിപ്പോർട്ട്.
ഖത്തറിലെയും ഇതര രാജ്യങ്ങളിലെയും ബാങ്കുകളിലുള്ള ഇത്തരം ആസ്തികൾ ഇറാനു തിരികെ ലഭിക്കും.ഇസ്ലാമാബാദിലെ ഇറാൻ-യുഎസ് സമാധാന ചർച്ചകൾക്കിടെയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ഇത്തരമൊരു വിട്ടുവീഴ്ചയ്ക്കു തയാറായതെന്നു സൂചനയുണ്ട്. ഹോർമുസിലെ സഞ്ചാരസ്വാതന്ത്ര്യം ഇസ്ലാമാബാദ് ചർച്ചയിലെ പ്രധാന വിഷയമാണ്.
അതേസമയം, ആസ്തികൾ വിട്ടുകൊടുക്കുന്നകാര്യം സ്ഥിരീകരിക്കാൻ അമേരിക്കൻ വൃത്തങ്ങൾ തയാറായിട്ടില്ല.
യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായിട്ടാണ്, ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ പുറത്തേക്കു കടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്.
ഇതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയർന്നു. അമേരിക്കയുമായി രണ്ടാഴ്ച വെടി നിർത്താൻ സമ്മതിച്ചെങ്കിലും ഹോർമുസിൽ ഇറാന്റെ നിയന്ത്രണം തുടരുകയാണ്. കപ്പലുകളിൽനിന്ന് ഇറാൻ ടോൾ പിരിക്കുന്നതായി ആരോപണമുണ്ട്.